Wednesday, November 28, 2007

സീസ്മോഗ്രാഫ്‌



നീ നീട്ടും കോപ്പയില്‍
നോക്കാതെ
കൈനീട്ടും നേരം
കണ്ടൂ
തിരനോട്ടം
ഇരമ്പവുമിളക്കവും.
എന്നിട്ടും
എന്തുകൊണ്ടാണാവോ
വിരുന്നുചായയില്‍
പതുങ്ങിയ
സുനാമിയെ
എന്റെ മാപനി
രേഖപ്പെടുത്താഞ്ഞത്‌ !

Tuesday, November 20, 2007

വിത്ത്‌

(വിവര്‍ത്തനം)

(അജിത്‌ പോളക്കുളത്തിന്റെ THE SEED എന്ന കവിത . http://muziriz.blogspot.com/2007/05/blog-post_31.html ഇംഗ്ലീഷില്‍ വായിക്കുക )

നിന്നിലമര്‍ന്ന്‌
നിന്നിലേയ്ക്കാഴ്ന്ന്‌
വിണ്‍കനിവില്‍ നനഞ്ഞും
നീ പകരും ജീവവായു
സുപ്തകോശങ്ങളില്‍ നിറച്ചും
നിന്‍ മൃദുമെയ്യില്‍ പാദം പടര്‍ത്തി
വെളീച്ചം തേടുന്നു

വെളിയട മാറ്റി
നിവരുവാന്‍ ഉയരുവാന്‍
ഈരിലക്കൈ നീട്ടി
ഇടമാകെ നിറയുവാന്‍
ഇളവേറ്റിടാന്‍ കുളിര്‍ തണലാകുവാന്‍
തളിരായി പൂവായി കായായ്‌
കനിയായ്‌ ക്കനിയ്ക്കുള്ളിലൊളിയുന്ന ബീജമായ്‌
തിരികെയെത്തീടുവാന്‍
സമയമെന്ന്‌? ചക്രചലനമെന്ന്‌?

എങ്കിലും..
വെറുതെയോര്‍ക്കു‍ന്നു
വിധിയെഴുത്ത്‌

തലചായ്ച്ച തണലും
പശിതീര്‍ത്ത പഴവും
മറവിയിലടിഞ്ഞേക്കാം
ഇലപ്പച്ചയില്‍ കണ്ണും
തണല്‍ത്തണുവില്‍ കരളും
പഴനീരിനിപ്പില്‍
രസനയും ഉണരുമ്പോള്‍
കാരണബീജത്തെ
ആരോര്‍ക്കുവാന്‍ ..
കനിമധുരമൂറ്റിയോന്‍
കുരുവെറിഞ്ഞകലും
പലമരം തേടും
പുതുരുചികള്‍ നുണയും

പതുപതുത്തീറനാവേണ്ട
വളരേണ്ട, വേണ്ട
ഈ ഇരുളേ സുഖം

ഒരു വിത്ത്‌
നിന്നില്‍ അമര്‍ന്ന്‌
നിന്നിലേക്കാഴ്ന്ന്‌....

Saturday, November 17, 2007

സ്വാര്‍ത്ഥം


നിന്നെ
ഞാന്‍ ‍കണ്ടെടുത്ത്‌
എന്റേതാക്കി
നീയെന്നെ നിന്റേതും
എന്നിലും നിന്നെ
എനിക്കിഷ്ടമായതും
അതാവണം
ഞാന്‍ നിന്റേതും
നീയെന്റേതുമാണല്ലോ

Wednesday, November 14, 2007

അലക്ക്‌



നിറുകയില്‍
‍വേനല്‍ തിളച്ച നട്ടുച്ചയ്ക്ക്‌
മുന്നറിയിപ്പില്ലാതെ
അലക്കുയന്ത്രം അനങ്ങാതായി.

കറങ്ങിമടുത്ത അഴുക്കിന്‌
അടിത്തട്ടില്‍ വിശ്രമം.
ജാക്കറ്റില്‍നിന്നൊരു ഹുക്കും
പോക്കറ്റില്‍ നിന്നൊരു തുട്ടും
പതനുരയില്‍ താഴേയ്ക്ക്‌.

തുണികള്‍ വ്യാകുലരായി
യന്ത്രം ധ്യാനത്തിലും

ഉഷ്ണം പഴുപ്പിച്ച ഉടലുകള്‍
അകായില്‍ ഉറകളൂരി
ഊഴം കാത്ത്‌ പെരുകുന്ന ഉറകള്‍
‍കുതിര്‍ന്ന ഉടലുകള്‍
പ്രാചീനമൊരു വംശസ്മൃതിയില്‍
സാകല്യം.
യന്ത്രസമാധി.

അന്തിയ്ക്കറച്ചു നില്‍ക്കാതെ
'അമ്രാളേ' വിളിയില്ലാതെ
തലമുറകള്‍ക്കപ്പുറത്തുനിന്നെത്തി
ഉള്ളും ഉടലും ഉറകളും
ഒന്നൊന്നായലക്കി
ആവാഹിച്ചടങ്ങിയവനെ
അരുമയോടെ നോക്കി
അവള്‍ പടിയിറങ്ങുമ്പോള്‍
വെളുത്തിരുന്നു.

(മാധ്യമം ആഴ്ചപ്പതിപ്പ്‌ )

Wednesday, November 7, 2007

കാറ്റിലുണ്ടച്ഛനെന്നമ്മ..


ചുരം താണ്ടിയ പാണ്ടിക്കാറ്റ്‌
പനമ്പട്ടച്ചെവിയിലൂതി
അമ്മയുടെ ചുണ്ടില്‍
പതിഞ്ഞയീണത്തില്‍ കുമ്മി
മെലിഞ്ഞ വിരലില്‍ താളം
ഒച്ച മറന്ന കാതില്‍
മണമകന്ന മൂക്കില്‍
തിമിരക്കണ്ണില്‍
നിറഞ്ഞും കവിഞ്ഞും കാറ്റ്‌

വൃശ്ചികപ്പൂരാടം
അച്ഛന്റെ ജന്മനാള്‍
മറന്നില്ലമ്മ

കുഞ്ഞിക്കാല്‍ ചവിട്ടി
നീ കിക്കിളിയേറ്റവേ
നിറവയര്‍ നിലംപടിഞ്ഞു
നാക്കിലയില്‍
പിറന്നാ‍ളിനിക്കും
വാത്സല്യക്കാറ്റ്‌'

മറക്കില്ല മകളെന്റെ ജന്മനാള്‍'
അച്ഛന്‍ സ്വകാര്യം പറഞ്ഞതും
അരുമയായ്‌ നീയന്നു പിറന്നതും
തെറ്റാത്തൊരുണ്ണിപ്പിറന്നാള്‍ക്കഥ
എന്നും നിനക്കു മുത്തശ്ശിക്കഥ

കഥയായ്‌ നിറഞ്ഞും അലിഞ്ഞും
ഇപ്പൊഴും വൃശ്ചികക്കാറ്റിലമ്മ
അമ്മ മറന്നൊരു നാളുമാത്രം
മറക്കാന്‍ മറക്കാത്തൊരോര്‍മ്മ മാത്രം

(സാകേതം ഓണപ്പതിപ്പ്‌ (2007))